തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിൽ സിപിഎം നേതാക്കളുടെ രക്തസാക്ഷി ഫണ്ട് തട്ടിപ്പു വിവാദവുമായി ബന്ധപ്പെട്ടു സമരം ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്ഗ്രസ് പ്രവർത്തകരെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കർ എ.എൻ. ഷംസീർ. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷം പിന്നീട് നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി.
എന്തുകൊണ്ട് രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടു സമരം ചെയ്ത കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം നിയമസഭയിൽ അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചു എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് അതിനുള്ള ഗൗരവം ഈ വിഷയത്തിന് ഇല്ലെന്നായിരുന്നു സ്പീക്കർ എ.എൻ. ഷംസീറിന്റെ മറുപടി.
തുടർന്ന് അടുത്ത നടപടിയായ ശ്രദ്ധക്ഷണിക്കലിലേക്കു കടന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിൽ ഇറങ്ങി. സ്പീക്കർ സംരക്ഷണമൊരുക്കാൻ വനിതകൾ അടക്കമുള്ള വാച്ച് ആൻഡ് വാർഡും നിരന്നു.
പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ട്, 2021ലെ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരേ സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞുകൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ പുറത്ത് വന്നതിനെ തുടർന്ന് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത സ്ത്രീകൾ അടക്കമുള്ള കോണ്ഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദിച്ചതായി വി.ഡി. സതീശൻ ആരോപിച്ചു.
അടിയന്തര പ്രമേയം അനുവദിക്കാതിരുന്നത് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പീക്കർ ചെയ്തത് അനീതിയാണ്. പ്രമേയം അനുവദിക്കാത്തത് നിയമസഭാ നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. 15 മിനിറ്റോളം നടുത്തളത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭ വിട്ടു.
എംഎൽഎയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കാൻ നിൽക്കുകയായിരുന്നു. പോലീസ് നിർദേശത്തെ തുടർന്ന് പ്രകടനം വഴിമാറി പോയിട്ടും പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരെ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ കൊലവിളി.
പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് അഴിമതി പുറത്ത് കൊണ്ടുവരുന്നവർക്ക് സംരക്ഷണം നൽകുമെന്ന പറഞ്ഞ സിപിഎം വിസിൽ ബ്ലോവറിനെതിരേ നടപടി എടുത്ത് പാർട്ടിയിൽനിന്നു പുറത്താക്കി. ശബരിമല ശാസ്താവിന്റെ സ്വർണം കവർന്നതിന് കോടതി ജയിലിലാക്കിയ സിപിഎം നേതാക്കൾക്കെതിരേ നടപടി എടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിൽ നടന്ന കൊള്ള പുറത്ത് പറഞ്ഞ ആൾക്കെതിരേ 24 മണിക്കൂറിനകം നടപടി എടുത്തത്.
പയ്യന്നൂരിൽ പോലീസിന് നേരേ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളെയാണ് കൗണ്സിലറാക്കിയത്. ടി.പി. ചന്ദ്രശേഖരനെപോലെ ജീവന് ഭീഷണി നേരിട്ടാണ് കുഞ്ഞുകൃഷ്ണനും പാർട്ടിയിലെ അഴിമതി ചൂണ്ടിക്കാട്ടിയത്.
കുഞ്ഞുകൃഷ്ണന്റെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.